ഇന്ത്യയ്‌ക്കെതിരേ വ്യാജ പ്രചാരണം; ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എംബസി

വ്യാജ വാര്‍ത്തകളെയും വീഡിയോകളെയും ഇന്ത്യന്‍ പ്രവാസികള്‍ കരുതിയിരിക്കണമെന്നും കുപ്രചാരണങ്ങള്‍ വശംവദരാവരുതെന്നും എംബസി അഭ്യര്‍ഥിച്ചു

ഇന്ത്യയ്‌ക്കെതിരേ വ്യാജ പ്രചാരണം; ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എംബസി

വ്യാജ പ്രചാരണങ്ങളിലൂടെ ഇന്ത്യക്കെതിരെ വിദ്വേഷം വളര്‍ത്താനും ജനങ്ങളില്‍ അനൈക്യം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

ഇത്തരം വ്യാജ വാര്‍ത്തകളെയും വീഡിയോകളെയും ഇന്ത്യന്‍ പ്രവാസികള്‍ കരുതിയിരിക്കണമെന്നും കുപ്രചാരണങ്ങള്‍ വശംവദരാവരുതെന്നും എംബസി അഭ്യര്‍ഥിച്ചു. ഐക്യവും സൗഹാര്‍ദ്ദവും നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ എല്ലാവരോടും തയ്യാറാകണമെന്നും ഔദ്യോഗിക ടിറ്ററിലൂടെ എംബസി ആവശ്യപ്പെട്ടു.

അസമില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് അറബ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കാംപയിനും ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ ട്വീറ്റ്.

അതേസമയം, ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തി. അസമിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാവശ്യപ്പെട്ട് പ്രസ്താവന പുറപ്പെടുവിച്ചത്. മുസ്ലിംകളെ കൊലപ്പെടുത്തുന്നതും ആട്ടിയോടിക്കുന്നതും ഇന്ത്യയിലെ ഭരണകൂടം ഇടപെട്ട് അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സ്വന്തം നാട്ടില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്കും അവകാശമുണ്ട്. അത് അനുവദിക്കാതെയുള്ള സംഘടിത അക്രമങ്ങള്‍ യുദ്ധക്കുറ്റമായി കണ്ട് അന്താരാഷ്ട്ര സമൂഹം ഇടപെടണം. ഹിന്ദുത്വ ശക്തികളുടെ അക്രമണങ്ങളെ ഭരണകൂടം അപലപിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല.

കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രസ്താവന ഇറക്കണം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇസ്ലാമിക സംഘടനകളും വിഷയത്തില്‍ ഇടപെട്ട് മുസ്ലിംകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതിനിടെ, ഇന്ത്യയില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരേ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. തീവ്രവാദി ഗ്രൂപ്പുകള്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരേ നടത്തുന്നത് കടുത്ത അതിക്രമമാണെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി അഹ്‌മദ് ബിന്‍ ഹമദ് അല്‍ ഖലീല്‍ ആരോപിച്ചു.

ഈ അതിക്രമം തടയാന്‍ സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഇടപെടണം. ഇസ്ലാമിക ലോകം വിഷയത്തില്‍ ഐക്യപ്പെടണമെന്നും ട്വിറ്ററില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുഎഇ രാജകുടുംബാംഗവും സാമൂഹിക പ്രവര്‍ത്തകയുമായ ശെയ്ഖ ഹിന്ത് ബിന്ത് ഫൈസല്‍ അല്‍ ഖാസിമിയും അസമിലെ അതിക്രമങ്ങള്‍ക്കെതിരേ രംഗത്തുവന്നിരുന്നു.

Qatar embassy urges caution for Fake propaganda against India

COMMENTS

Wordpress (0)
Disqus ( )